കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നും 10കിലോ മാമ്പഴം മോഷ്‌ടിച്ചത്.
മറ്റൊരു കടക്ക് മുൻപിൽ സ്‌ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്‌ഥനെ കുടുക്കിയത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയാണ് കവർച്ച നടത്തിയ ശിഹാബ്. ഇയാൾ ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനാണ്. ഇടുക്കി പോലീസ് ആസ്‌ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി. പുലര്‍ച്ചെ ജോലികഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നില്‍ മാമ്പഴം പെട്ടികളിലാക്കി വെച്ചിരുന്നത് ഇയാൾ കണ്ടത്.
ഇവിടെയെത്തിയ ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്‌റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ശിഹാബ് മോഷണം നടത്തിയത്.
രാവിലെ കച്ചവടത്തിന് എത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി കച്ചവടക്കാരൻ നാസറിന് മനസിലാകുന്നത്. പിന്നാലെ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് വ്യക്‌തമായത്. തിരിച്ചറിഞ്ഞതോടെ ശിഹാബ് ഒളിവില്‍ പോയെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, വണ്ടി നമ്പറാണ് പോലീസുകാരന്റെ വണ്ടിയാണെന്ന് മനസിലാക്കാൻ സഹായിച്ചതെന്നും ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവി ദൃശ്യത്തില്‍ ആളെ വ്യക്‌തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Most Read: ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ