കോട്ടയം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും വാദിയായ കച്ചവടക്കാരൻ പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് എതിര്‍പ്പ് അറിയിച്ചിരുന്നത്.
എന്നാൽ, മാമ്പഴ മോഷ്‌ടാവായ സിവിൽ പൊലീസ് ഓഫീസർ പിവി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ കോടതി അവസാനിപ്പിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്ന് കോടതി പറഞ്ഞു.
തനിക്കുണ്ടായ നഷ്‍ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. പിവി ഷിഹാബി 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗകേസിലും പ്രതിസ്‌ഥാനത്തുള്ള ആളാണ്.
ഇടുക്കി പോലീസ് ആസ്‌ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു മോഷണ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയുടെ മുന്നിൽ നിന്നാണ് ഇയാൾ മാമ്പഴം മോഷ്‌ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്‌റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
യൂണിഫോമിലെത്തിയാണ് ഷിഹാബ് മോഷണം നടത്തിയത്. സമീപത്തെ കടയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഷിഹാബിനെ കുടുക്കിയത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട നാസർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Most Read: ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും