തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ ബിരുദ വിദ്യാർഥികളുടെ പരീക്ഷകളും, ഉന്നത വിദ്യാഭ്യാസവും അനിശ്‌ചിതത്വത്തിൽ തുടരുകയാണ്. കേരളത്തിന് പുറത്തുള്ള മിക്ക സർവകലാശാലകളും ഇതിനോടകം തന്നെ ഓൺലൈൻ പരീക്ഷകൾ നടത്തി ഉന്നതപഠനത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിലെ ബിരുദ വിദ്യാർഥികൾക്ക് യഥാസമയം പരീക്ഷകൾ നടന്നില്ലെങ്കിൽ, അവർക്ക് കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്‌ടമാകും.
രാജ്യത്ത് ഏകദേശം 100ഓളം സർവകലാശാലകൾ ബിരുദ പരീക്ഷകൾ ഓൺലൈനായി നടത്താൻ തുടങ്ങി കഴിഞ്ഞു. കൂടാതെ ഡെൽഹി, ഹൈദരാബാദ്, മദ്രാസ് തുടങ്ങിയ മുൻനിര സർവകലാശാലകളിൽ പിജി കോഴ്‌സുകളടക്കം ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ ഒരു യൂണിവേഴ്‌സിറ്റി പോലും ഓൺലൈൻ പരീക്ഷകൾ നടത്താൻ തയ്യാറായിട്ടില്ല.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലമാണ് പരീക്ഷകൾ വൈകുന്നത്. നിലവിൽ ജൂൺ 28ആം തീയതി മുതൽ അവസാനഘട്ട ബിരുദ പരീക്ഷകൾ നടത്താനാണ് അധികൃതരുടെ തീരുമാനം. പരീക്ഷകൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കിയാലും, മൂല്യനിർണയം കഴിഞ്ഞ് ഫലം വരുമ്പോൾ ഓഗസ്‌റ്റ് അവസാനം ആകും. എന്നാൽ ഓഗസ്‌റ്റ് പകുതിയോടെ കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ ഉന്നതപഠനത്തിനുള്ള അപേക്ഷകളുടെ അവസാനതീയതി അവസാനിക്കും. ഈ സാഹചര്യത്തിൽ കേരളത്തിലെ നിരവധി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ഇത് ബാധിക്കുമെന്നതിൽ സംശയമില്ല.
Read also : ഗുസ്‌തി താരത്തിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ