ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. 22കാരനായ അനിരുദ്ധ് എന്നയാളാണ് പോലീസ് പിടിയിലായതെന്ന് മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ പറഞ്ഞു. അറസ്‌റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ഒളിമ്പ്യൻ സുശീൽ കുമാറിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ അറസ്‌റ്റിലാകുന്ന പത്താമത്തെ ആളാണ് അനിരുദ്ധ്. സുശീൽ കുമാറിന്റെ സഹായിയും ഗുസ്‌തി താരവുമാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
മേയ് 4നാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയേയും സാഗറിന്റെ 2 സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മര്‍ദിച്ചത്. ക്രൂരമായ മർദനത്തിന് ഇരയായ സാഗറിനേയും സുഹൃത്തുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസക്കിടെയാണ് സാഗർ മരിച്ചത്.
സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുണ്ടാ സംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് സുശീൽ കുമാറുള്ളത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Read also: യെദിയൂരപ്പ തുടരും; കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് വിലയിരുത്തൽ