ഡെൽഹി: സാഗർ റാണ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഗുസ്‌തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച തൽസ്‌ഥിതി റിപ്പോർട്ടിൽ പോലീസ് വ്യക്‌തമാക്കി.
സുശീൽ കുമാറാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നും കൊല്ലപ്പെട്ട സാഗറിനെ തട്ടിക്കൊണ്ട് പോകാൻ കൂട്ടു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഹരിയാന, ഡെൽഹി എന്നിവിടങ്ങളിൽ നിന്ന് ആയുധങ്ങളും ആളുകളെയും ക്രമീകരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
2021 മെയ് 4നാണ് കേസിനാസ്‌പദമായ സംഭവം. ഡെൽഹിയിലെ ഛത്രസാൽ സ്‌റ്റേഡിയത്തിനുള്ളിൽ 23കാരനെയും മറ്റ് ഗുസ്‌തിക്കാരെയും കുമാറും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സുശീൽ കൂട്ടാളികളോടൊപ്പം സംഭവസ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്‌തതായി പോലീസ് കണ്ടെത്തി. 18 പ്രതികളെയാണ് കേസിൽ ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം മെയ് 23ന് ഡെൽഹി പോലീസ് അറസ്‌റ്റ് സുശീൽ കുമാർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
അതേസമയം അതീവ ഗുരുതരമായ കേസാണിതെന്നും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ജാമ്യത്തിന് പിന്നാലെ സുശീൽ രാജ്യം വിടുമെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത