ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി താരം സാഗർ റാണ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് ഡെൽഹി കോടതി ജാമ്യം നിഷേധിച്ചു.
അഡിഷണൽ സെഷൻസ് ജഡ്ജ് ശിവാജി ആനന്ദാണ് ഗുസ്‌തി താരത്തിന്റെ ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.
കഴിഞ്ഞ മെയ് 4ആം തീയതിയാണ് മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യനായ സാഗർ റാണയെയും അദ്ദേഹത്തിന്റെ 2 സുഹൃത്തുക്കളെയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദിച്ചത്. ഡെൽഹി ഛത്രസാൽ സ്‌റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയയിൽ വെച്ചായിരുന്നു സംഭവം. മർദനത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന സാഗർ റാണ മെയ് 5ആം തീയതി മരണപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെ ഒളിവിൽ പോയ സുശീൽ കുമാറിനെ മെയ് 23ന് വെസ്‌റ്റ് ഡെൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Most Read: ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ