നിലമ്പൂർ: കനത്ത മഴയെ തുടർന്ന് നാടുകാണി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. ചുരത്തിൽ മണ്ണിടിച്ചിലും മരം വീണ് ഗതാഗതത്തിന് തടസം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. മുൻ വർഷങ്ങളിൽ ചുരത്തിൽ മണ്ണിടിഞ്ഞും പാറക്കല്ലുകൾ വീണും ഗതാഗതം തടസപ്പെട്ടിരുന്നു.
രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആംബുലൻസ് ഉൾപ്പടെയുള്ള അത്യാവശ്യ വാഹനങ്ങൾ കടത്തിവിടും. മലപ്പുറം ജില്ലയിൽ ഇന്നലെ ഉച്ച മുതൽ കനത്ത മഴയാണ് പെയ്‌തത്. ശക്‌തമായ മഴയെ തുടർന്ന് പെരിന്തൽമണ്ണയിലെ താഴേക്കോട് ഉരുൾപൊട്ടൽ ഉണ്ടായി. ഇതേ തുടർന്ന് 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ട് നാല് മണിക്ക് തുടങ്ങിയ മഴ രാത്രിയും തുടർന്നു. കാളികാവ് മേഖലയിലാണ് കൂടുതൽ മഴ പെയ്‌തത്. കരുവാരക്കുണ്ടിൽ 70 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴ ശക്‌തിപ്പെട്ടതിനെ തുടർന്ന് അടയ്‌ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കണ്ടറി സ്‌കൂൾ, എല്ലങ്കോട് ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ, അഞ്ചച്ചവടി ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്‌ജീകരിച്ചിട്ടുണ്ട്.
Most Read: മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും- മുഖ്യമന്ത്രി