തിരുവനന്തപുരം: സംസ്‌ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്‌ടോബർ 11 മുതൽ സംസ്‌ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി സംസ്‌ഥാനത്തെ ഗുരുതരമായി ബാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചു. ദുരന്തം നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്‌ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന മഴക്കെടുതിയിലാണ് എത്തിച്ചത്. ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായി; മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ ഒരു വര്‍ഷംകൊണ്ടോ മറ്റോ എടുക്കാവുന്നവയല്ലെന്നും കാലാവസ്‌ഥാ പ്രവചനത്തില്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘കാര്യങ്ങള്‍ മനസിലാക്കാന്‍ വിഷമം നേരിടുന്നുണ്ട്, അതില്‍ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, പരിമിതികള്‍ മനസിലാക്കുകയാണ് വേണ്ടത്; അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് 304 ദുരിതാശ്വാസ ക്യാംപുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 3751 കുടുംബങ്ങൾ കഴിയുന്നുണ്ട്.
ഇപ്പോൾ മഴയ്‌ക്ക് അൽപം ശമനം വന്നിട്ടുണ്ട്. അതേസമയം മലയോര പ്രദേശങ്ങളിൽ ഉൾപ്പടെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ‘തെക്കൻ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ട് ദിവസം തുടരാനാണ് സാധ്യത. ഇതിന്റെ സാന്നിധ്യത്തിൽ 20 മുതൽ 24 വരെ സംസ്‌ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒക്‌ടോബർ 21ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്’, മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത് തുലാവർഷം ചൊവ്വാഴ്‌ചയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Most Read: അഫ്‌ഗാൻ വോളിബോൾ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി വെളിപ്പെടുത്തല്‍