കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോർട്. പരിശീലകനാണ് മഹജബിന്‍ ഹക്കിമി എന്ന വനിതാ വോളിബോള്‍ അംഗത്തെ ഒക്‌ടോബർ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. പേര്‍ഷ്യന്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരിശീലകന്റെ വെളിപ്പെടുത്തല്‍.
കൊലപാതകത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭീകരര്‍ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍ ആരും പുറത്ത് പറഞ്ഞില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച പരിശീലകൻ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹക്കിമിയുടെ അറ്റുപോയ തലയുടെയും രക്‌തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരിശീലകന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ളബ്ബിനായി കളിച്ച താരങ്ങളില്‍ ഒരാളായിരുന്നു മഹജബിന്‍. ഓഗസ്‌റ്റിൽ താലിബാന്‍ കാബൂളിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ടീമിലെ രണ്ട് കളിക്കാര്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂവെന്നും അഫ്‌ഗാൻ വനിതാ ദേശീയ വോളിബോള്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞു. മഹജബിന്റെ മരണവാർത്ത അറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോള്‍ ഒളിവിലാണ്. 1978ലാണ് അഫ്‌ഗാൻ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്.
Most Read: പ്രിയങ്ക ഗാന്ധി കസ്‌റ്റഡിയിൽ; ലഖ്‌നൗവിൽ നിരോധനാജ്‌ഞ