കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്‌ഥാപന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി എല്‍ റെഡി ജില്ലയിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്‌ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി ശില്‍പ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്‌ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തിയത്. കാസര്‍ഗോഡ് സിപിസിആര്‍ഐ ഗസ്‌റ്റ് ഹൗസിലാണ് നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്‌ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്‌ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകളില്‍ ഉള്‍പ്പെടുക. അതേസമയം മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്‌ത ബൂത്തുകളാണ് വള്‍നറബിള്‍ ബൂത്തുകള്‍.
84 ക്രിട്ടിക്കല്‍ ബൂത്തൂകളാണ് ജില്ലയിലാകെ ഉള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളും ജില്ലയിലുണ്ട്.
മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്തില്‍ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ ക്രിട്ടിക്കല്‍ വിഭാഗത്തിലുള്ള മുട്ടം കുന്നില്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്ത് വോട്ടില്‍ താഴെ മാത്രമായിരുന്നു ഇവിടെ ഭൂരിപക്ഷം ഉണ്ടായിരുന്നത്. പിന്നീട് മംഗല്‍പ്പാടി ജിഎച്ച്ഡബ്‌ള്യു എല്‍പി സ്‌കൂള്‍, ജിഎല്‍പിഎസ് മുളിഞ്ച, ഗവ ഹിന്ദുസ്‌ഥാനി യുപി സ്‌കൂള്‍ കുറിച്ചിപ്പള്ള തുടങ്ങിയ സ്‌കൂളുകളിലെ ബൂത്തുകളും സംഘം സന്ദര്‍ശിച്ചു.
ബൂത്തുകളില്‍ കോവിഡ് പ്രതിരോധത്തിനായി മുന്നൊരുക്കങ്ങള്‍ നടത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശം തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നേതൃത്വത്തിലുള്ള സംഘം കൈമാറി. കൂടാതെ ചില ബൂത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ് ഉള്‍പ്പടെയുളള അപര്യാപ്‌തതകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. വോട്ടെടുപ്പിന് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സിസിടിവി ക്യാമറകള്‍ സ്‌ഥാപിക്കുന്നതുമായും ബന്ധപ്പെട്ട തീരുമാനങ്ങള്‍ കമ്മീഷന്‍ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് എടുക്കുക.
Malabar News: നാച്ച്വറൽ വോക്; ഓൺലൈൻ ഫോട്ടോഗ്രാഫി എക്‌സിബിഷൻ ആരംഭിച്ചു