തിരുവനന്തപുരം: ചെങ്ങന്നൂരിൽ സ്‌ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയിലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞുതീർക്കട്ടെയെന്നും തങ്ങളെ കക്ഷി ചേർക്കേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ചെങ്ങന്നൂർ, ആറൻമുള, കോന്നി മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുണ്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് എൽഡിഎഫ് കോന്നിയിൽ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്‌ഥാനാർഥികളെക്കൂടി തോൽപ്പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരമൊരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും വിജയരാഘവൻ ചോദിച്ചു.
ബിജെപിക്ക് എതിരായി ഏറ്റവും ശക്‌തമായി നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം. അവർക്ക് നിലവിലുള്ള ഒരു സ്‌ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എതിർക്കപ്പെടേണ്ട രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി. അവർക്ക് എതിരായി ചാഞ്ചാട്ടമില്ലാത്ത നിലപാട് സ്വീകരിക്കും. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോൺഗ്രസാണെന്നും എ വിജയരാഘവൻ പറഞ്ഞു.
Read also: യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ