തിരുവനന്തപുരം: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം.
മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ വിജയരാഘവന്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് എതിരെ മുരളീധരൻ നടത്തിയ കോവിഡിയറ്റ് പരാമര്‍ശത്തെ തുടർന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.
കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ വി മുരളീധരൻ എന്ത് ചെയ്‌തുവെന്നും വാക്‌സിന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും ഇടപെട്ടില്ല എന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ഞെട്ടിക്കുന്നു എന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും ട്വീറ്റ് ചെയ്‌തിരുന്നു. അസ്വീകാര്യമായ പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് മുരളീധരന്‍ ഇന്നലെ പറഞ്ഞത്. നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ അങ്ങനെ തന്നെയാണ് വിശേഷിപ്പിക്കേണ്ടത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read also: കോവിഡ് വ്യാപനം രൂക്ഷം, ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി