തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, ‘ആനവണ്ടി’ എന്ന പേരും ഇനി മുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഇരു സംസ്‌ഥാനങ്ങളും പൊതുഗതാഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് കർണാടകയുടെ മാത്രമാണെന്നും കേരള ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു.
തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്‌മാർക്കിനായി കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി ഇതിന്റെ പേരിൽ നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ‘ട്രേഡ് മാർക്‌സ് ആക്‌ട് 1999‘ പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, എംബ്ളവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
‘ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ കെഎസ്‌ആർടിസിയുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത് സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതുഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല’ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്‌ആർടിസി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്‌ആർടിസി എംഡിയും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ആനവണ്ടി എന്ന പേര് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി