തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്‌ച വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.
സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നോക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കും നിശ്‌ചയിച്ചുളള 2015ലെ സർക്കാർ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവും ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ ഉത്തരവനുസരിച്ച് മുസ്‌ലിം മത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്‌തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്‌തായിരുന്നു ഹൈക്കോടതിയിലെ ഹരജി.
അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് സമസ്‌തയടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷമാകും തീരുമാനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നത്.
Read Also: ‘സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി’; ആരോപണവുമായി ജെആർപി നേതാവ്