തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത സുപ്രീം കോടതിയുടെ നിലപാട് സംസ്‌ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ മതേതരത്വ നിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ തന്നെ എല്ലാവർക്കും ബോധ്യമായെന്നും സുരേന്ദ്രൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാട്ടിയ സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണം. രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്താന്നെയും സുരേന്ദ്രൻ ചോദിച്ചു.
ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതിവിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതിവിധി നടപ്പാക്കാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താൽപര്യം മാറ്റിവെച്ച് സർക്കാരും ഇടതുമുന്നണിയും എല്ലാവർക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: അവസാന നിമിഷം ജാമ്യക്കാർ പിൻമാറി; ബിനീഷ് ഇന്ന് മോചിതനായില്ല