അബുദാബി: ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. ആറാം തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് അബുദാബി ഒന്നാം സ്‌ഥാനത്തെത്തിയത്. പട്ടികയിൽ ഷാർജ നാലാം സ്‌ഥാനത്തും, ദുബായ് എട്ടാം സ്‌ഥാനത്തുമാണ്.
459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി മുന്നിലെത്തിയത്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേൻമയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്‌തൃ വിലനിലവാരം തുടങ്ങി കാര്യങ്ങൾ അടിസ്‌ഥാനമാക്കിയാണ് സർവേ നടത്തിയത്. കുറ്റകൃത്യങ്ങൾ, കവർച്ചാ ഭയം, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ ഏറ്റവും കുറഞ്ഞ സൂചികയാണ് അബുദാബിക്ക് രേഖപ്പെടുത്തിയത്.
കൂടാതെ തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും അബുദാബിക്ക് ഒന്നാം സ്‌ഥാനമുണ്ട്. ഇവയൊക്കെയാണ് അബുദാബിയെ സുരക്ഷയിൽ ഒന്നാം സ്‌ഥാനത്തെത്തിച്ചത്. ഗാലപ്പിന്റെ 2021ലെ ഗ്ളോബൽ ലോ ആന്റ് ഓർഡർ റിപ്പോർട്ടിലും 95 ശതമാനം താമസക്കാരും രാജ്യത്തിന്റെ സുരക്ഷയെ അനുകൂലിച്ചിരുന്നു.
Read also: 30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം