അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വാക്‌സിൻ എടുക്കാൻ യോഗ്യരായ ആളുകളിൽ 93 ശതമാനത്തിനും ഇതിനോടകം തന്നെ അബുദാബിയിൽ വാക്‌സിൻ നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയാകുമെന്ന തീരുമാനത്തിൽ അധികൃതർ എത്തിയത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഷോപ്പിങ് മാളുകൾ, കഫേകള്‍, ഷോപ്പിങ് മാളുകളിൽ പ്രവര്‍ത്തിക്കുന്നതല്ലാത്ത മറ്റ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകള്‍ തുടങ്ങിയ സ്‌ഥലങ്ങളിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക.
കൂടാതെ ജിമ്മുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സ്‌പോർട്സ് സെന്ററുകള്‍, ഹെല്‍ത്ത് ക്ളബ്ബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, കള്‍ച്ചറല്‍ സെന്റര്‍, തീം പാര്‍ക്ക്, യൂണിവേഴിസിറ്റികള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്‍കൂളുകള്‍, കുട്ടികളുടെ നഴ്സറികള്‍ തുടങ്ങിയ സ്‌ഥലങ്ങളിലും ആദ്യ ഘട്ടത്തിന്റെ ഭാഗമായി വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
എന്നാൽ ഫാർമസികളെയും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളെയും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും. കൂടാതെ 15 വയസിൽ താഴെയുള്ള കുട്ടികൾക്കും ഈ നിയന്ത്രണം ബാധകമല്ല.
Read also : ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112