തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി എസി മൊയ്‌തീൻ. സംഭവത്തിൽ സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കുറ്റവാളി എന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്നും കടുത്ത നടപടികൾ ഉണ്ടാകും.
കേസിലെ പ്രതി ബിജു കരീമിനെ അറിയില്ലെന്നും തന്റെ ബന്ധുക്കളാരും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ബിജെപിയുടെ ആരോപണം അടിസ്‌ഥാനരഹിതമാണ്. ഏത് ബന്ധുവാണ് തട്ടിപ്പിൽ ഇടപെട്ടതെന്ന് പേര് വ്യക്‌തമാക്കണമെന്നും എസി മൊയ്‌തീൻ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെങ്കിൽ പൂർണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കരുവന്നൂർ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എസി മൊയ്‌തീന്റെ ബന്ധുക്കൾ ആണെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും ഉന്നതരുടെ പേര് പുറത്തുവരാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തട്ടിപ്പ് പണം മൊയ്‌തീന്റെ ബന്ധുക്കൾ റിസോർട് നിർമാണതിനടക്കം ഉപയോഗിച്ചിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്