കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരിമിതിയുണ്ടായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും യുഡിഎഫ് നേട്ടമുണ്ടാക്കിയില്ല. ജംബോ കമ്മിറ്റികൾ ഗുണം ചെയ്‌തില്ലെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. കോർപ്പറേഷനും നഷ്‌ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. സിപിഎം വർഗീയ പാർട്ടികളുമായി സന്ധി ചേർന്നാണ് പ്രവർത്തിച്ചത്. മുഴപ്പിലങ്ങാട് എസ്‌ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് മൽസരിച്ചത്. വർഗീയ കക്ഷികളുമായി ചേർന്നാണ് എൽഡിഎഫ് വോട്ട് വർദ്ധിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു.
യുഡിഎഫിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോൺഗ്രസിന്റെ നേതാക്കളുടെ വാർഡുകളിൽ പോലും എൽഡിഎഫ് ആണ് നേട്ടം ഉണ്ടാക്കിയത്. ചെന്നിത്തലയുടെ വാർഡായ തൃപ്പെരുന്തുറ പഞ്ചായത്തിലെ 14ആം വാർഡിൽ എൽഡിഎഫ് സ്‌ഥാനാർഥിയായ കെ വിനുവാണ് വിജയം നേടിയത്.
ഒപ്പം തന്നെ മുല്ലപ്പള്ളിയുടെ വാർഡായ അഴിയൂർ പഞ്ചായത്തിലെ 11ആം വാർഡിലും യുഡിഎഫിനെ പരാജയപ്പെടുത്തികൊണ്ട് എൽഡിഎഫ് സ്‌ഥാനാർഥി വിജയം നേടി. ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും എൽഎൽഡിഎഫ് ഭരണം പിടിച്ചു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണി നേടുന്നത്.
Also Read: എല്‍ഡിഎഫിന്റെ വിജയത്തിന് കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് എ കെ ബാലന്‍