വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്.
ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി മുടങ്ങുന്നതായി പരാതി ഉയർന്നിരുന്നു. ഡാം സന്ദർശിക്കാൻ എത്തുന്നവരുടെ പ്രധാന ആകർഷണം ഇവിടത്തെ സ്‌പീഡ് ബോട്ട് സവാരിയാണ്. 6 സ്‌പീഡ് ബോട്ടുകൾ ഉണ്ടെങ്കിലും മാസങ്ങളായി ഒന്നോ രണ്ടോ ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ബാക്കിയുള്ളവ കട്ടപ്പുറത്താകുന്നതു പതിവാണ്. ബോട്ട് സവാരി ലഭിക്കാത്തതിനെ തുടർന്ന് സന്ദർശകരും ഡാം ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാവുന്നതും പതിവായിരുന്നു. പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും മുകളിൽ നിന്നുള്ള ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന മറുപടിയാണ് ഡാം അധികൃതർ പറയുന്നത്.
ഹൈഡൽ ടൂറിസം സെന്ററുകൾക്കു വേണ്ടി 5 പുതിയ എൻജിനുകൾ വാങ്ങുന്നതിനായാണ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് ഓർഡർ നൽകിയത്. ഇതിൽ 3 എണ്ണം ബാണാസുര ഡാമിലേക്കു നൽകാനാണ് പദ്ധതി. നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈഡൽ ടൂറിസം ഡയറക്‌ടർ നരേന്ദ്ര നാഥ് വെലൂരി ഏജൻസിയെ നേരിട്ട് വിളിച്ച് അഭ്യർഥിച്ചിട്ടുണ്ട്. ഡാം ജീവനക്കാരുമായി ഓൺലൈൻ മീറ്റിങ് നടത്തി നിലവിലെ അവസ്‌ഥയെ കുറിച്ചും അദ്ദേഹം ചർച്ച നടത്തി.
ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ഡാമിൽ ആസ്വാദ്യകരമായ ഒരു വിനോദോപാധികളും ഇല്ലാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കാറുണ്ട്. ലക്ഷങ്ങൾ വരുമാനം ഉണ്ടായിട്ടും സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. എന്നാൽ ഹൈഡൽ ടൂറിസം ഡയറക്‌ടർ ഉടൻ തന്നെ ഡാം സന്ദർശിക്കുമെന്നും വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Most Read: താമരശ്ശേരി കൊളമലയിലെ ക്രഷർ ജനങ്ങൾക്ക് ഭീഷണിയല്ലെന്ന് റിപ്പോർട്