കോഴിക്കോട്: താമരശ്ശേരി കൊളമല വനപ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷർ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്ന് ജില്ലാ ജിയോളജിസ്‌റ്റ്. ക്രഷർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്ന പരാതി ശരിയല്ലെന്നാണ് ജില്ലാ ജിയോളജിസ്‌റ്റ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. എന്നാൽ, വീടുകൾക്ക് കേടുപാടുകൾ ഉണ്ടായെന്ന പരാതി വിദഗ്‌ധ സംഘം അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ജിയോളജിസ്‌റ്റ് പരിശോധന നടത്തിയതിന് ശേഷമാണ് റിപ്പോർട് സമർപ്പിച്ചത്. ക്രഷറിന്റെ പ്രവർത്തനം കാരണം സമീപ പ്രദേശങ്ങളിലെ വീടുകളിൽ നാശനഷ്‌ടങ്ങൾ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2030 വരെയാണ് ഇവിടെ ക്രഷറിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ ഇതുവരെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല.
വീടുകൾക്ക് ഉണ്ടായതായി പറയുന്ന കേടുപാടുകൾ നിർമാണത്തിലെ അപാകതയാകാമെന്നാണ് സൂചന. ഒരു നിർമാണ വിദഗ്‌ധന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്, റോഡ്, പൊതുസ്‌ഥലങ്ങൾ എന്നിവയുമായി ക്വാറിക്കുള്ള ദൂരപരിധി 100 ൽ നിന്നും 50 ആക്കി കുറച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കേസ് തീർപ്പാക്കി. കൊളമല റൂബി ക്രഷറിനെതിരെ എസി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Most Read: നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക; വാരാന്ത്യ കർഫ്യൂ നീട്ടി