കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുൻപ് കൊയിലാണ്ടി പൊയിൽകാവ് നിന്ന് വെസ്‌റ്റിഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
രാത്രി എട്ടുമണിയോടെയാണ് ബിന്ദു അമ്മിണി ബസിൽ കയറിയത്. തുടർന്ന് ഡ്രൈവർ ശ്രദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ സീറ്റിന് സമീപത്തായി വന്നിരുന്നു. തുടർന്ന് ഡ്രൈവർ അവരോടെന്ന പോലെ ഈ വർഷം ശബരിമലയ്‌ക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ച് അശ്ളീല ചുവയോടെ തന്നെ നോക്കിയെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. തുടർന്ന് വെസ്‌റ്റ്‌ഹിൽ എത്തിയപ്പോഴാണ് പ്രശ്‌നം ഉണ്ടായത്. സ്റോപ്പ് എത്തിയപ്പോൾ ഇറങ്ങണം എന്ന് ആവശ്യപെട്ടിരുന്നു.
എന്നാൽ നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ഡ്രൈവർ ബസ് നിർത്തിയതെന്നും അതിനിടയിൽ ഡ്രൈവർ തന്നെ നോക്കി അസഭ്യം പറഞ്ഞതായും ബിന്ദു അമ്മിണി പരാതിയിൽ പറയുന്നു. അതേസമയം, കണ്ണൂർ-കോഴിക്കോട് ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളിൽ ഇതാദ്യമായല്ല തന്നോട് ഇങ്ങനെ പെരുമാറുന്നതെന്നും ഞാൻ കയറിയത് കൊണ്ട് മുൻപും നിറയെ യാത്രക്കാർ ഉള്ള ബസ് ട്രിപ്പ് മുടക്കിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും, പല ദിവസങ്ങളിൽ എന്നെ കണ്ടാൽ ബസ് നിർത്താതെ പോയ അവസ്‌ഥ ഉണ്ടായിട്ടുണ്ടെന്നും ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
Read Also: പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ