ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌റ്റ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം ശബ്‌ദമുയർത്തുന്ന വ്യക്‌തിയാണ് 83 കാരനായ സ്‌റ്റാൻ സ്വാമി.
എട്ട് പ്രതികളാണ് ഭീമ കൊറഗാവ് എൽഗർ പരിഷദ് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. ആയിരം പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്. ആനന്ദ് ടെൽടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗർ ഗോർഖേ, ഹാനി ബാബു, രമേശ് ഗയ്ചോർ, ജ്യോതി ജഗതപ്, സ്‌റ്റാൻ സ്വാമി, മിലിന്ദ് ടെൽടുമ്പ്‌ഡെ എന്നിവരാണ് പ്രതിപട്ടികയിൽ ഉള്ളത്. പ്രതികൾ സിപിഐ മാവോയിസ്‌റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും, ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
Related News: ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍
ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിന് എതിരെ പോരാടൽ തുടങ്ങിയ വകുപ്പുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരി 24-നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. അതേസമയം, നേരത്തെ പൂനെ പോലീസ് സമർപ്പിച്ച കുറ്റപത്രിൽ പ്രതികളായ വരവരറാവു, റോണ വിൽസൺ അടക്കമുള്ള സാമൂഹിക പ്രവർത്തകരെ എൻഎഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.