മുംബൈ: ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.ആനന്ദ് ടെല്‍ടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗര്‍ ഗോര്‍ഖേ, ഹാനി ബാബു, രമേശ് ഗയ്ചോര്‍, ജ്യോതി ജഗതപ്, സ്‌റ്റാൻ സ്വാമി, മിലിന്ദ് ടെല്‍ടുമ്പ്‌ഡെ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്. പ്രതികള്‍ സിപിഐ മാവോയിസ്‌റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന് എതിരെ പോരാടല്‍ തുടങ്ങിയ വകുപ്പുകളും യുഎപിഎ വകുപ്പ് പ്രകാരം സെക്ഷന്‍ 13, 16, 17, 18, 20, 38, 39, 40 എന്നിവയും കൂടി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. ഈ വര്‍ഷം ജനുവരി 24-നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.
ഇതിന് ശേഷം ഏപ്രിലില്‍ പ്രതിയായ ഗൗതം നവ്‌ലഖയെയും ആനന്ദ് ടെല്‍ടുമ്പ്‌ഡെയും അറസ്‌റ്റ് ചെയ്‌തു. പിന്നീട് ജൂലായില്‍ ഹാനി ബാബുവിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുവരെ 16 പേരെയാണ് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയില്‍ എടുത്തത്.
ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസ് :
2017 ഡിസംബര്‍ 31-ന് ഭീമ-കൊറഗോവ് യുദ്ധത്തിന്റെ 200-ാം
വാര്‍ഷിക ആഘോഷങ്ങളുടെ തലേ ദിവസം ദളിത് സംഘടനകളും ഹിന്ദുത്വ വാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രാഹുല്‍ ഫതാങ്‌ലേ എന്ന 28 വയസുകാരനാണ് കൊല്ലപ്പെട്ടത്.
കലാപത്തില്‍ നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ പിന്നീടാണ് വന്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ച അറസ്‌റ്റുകള്‍ നടന്നത്.
അരുണ്‍ ഫെറൈറ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ, വെര്‍ണോന്‍ ഗോണ്‍സല്‍വസ്, പി.വരവര റാവു തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ അറസ്‌റ്റ് വന്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. നിരന്തരം മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന ഇവരെ ‘അര്‍ബന്‍ നക്‌സലുകള്‍ ‘ എന്നാണ് ബിജെപി അനുകൂല സംഘടനകളും മാദ്ധ്യമങ്ങളും വിശേഷിപ്പിച്ചത്.
കേസില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്‌ട്ര സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത ആക്റ്റിവിസ്‌റ്റുകളുടെ പേരില്‍ ഗുരുതര കുറ്റങ്ങളാണ് ആരോപിച്ചത്. ഇവര്‍ 5 പേര്‍ക്കും മാവോയിസ്‌റ്റ് ബന്ധമുണ്ടെന്നും സര്‍ക്കാരിനെ ആട്ടിമറിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും പൂനെ പോലീസ് ആരോപിച്ചിരുന്നു.
പ്രശസ്‌ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, എഴുത്തുകാരി അരുന്ധതി റോയ്, മനുഷ്യാവകാശ സംഘടനയായ ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി അറസ്‌റ്റിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.
Read Also: ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്