ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പിഎഫ്‌ഐയും (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി.
ഹത്രസ് വിഷയത്തില്‍ ആസൂത്രിതമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഇരു കൂട്ടരും യോജിച്ചു പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 100 കോടിയോളം രൂപ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി അറിയിച്ചു.
ഭീം ആര്‍മിയും മറ്റു ചില സംഘടനകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുക ആണെന്നും ആസൂത്രിതമായ പ്രക്ഷോഭം നടത്തുകയാണെന്നും ആരോപിച്ച് മുന്‍ യുപി പോലീസ് മേധാവി ബ്രിജ് ലാല്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ വിശദീകരണം.
വിഷയവുമായി ബന്ധപ്പെട്ട് മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേരെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ആരോപിച്ചാണ് യുഎപിഎ വകുപ്പ് ചുമത്തി ഇവരെ കസ്‌റ്റഡിയില്‍ എടുത്തത്.
ഹത്രസില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടയിലാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Malabar News Exclusive: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും