കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും 16ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ കോവിഡ് ക്വാറന്റൈനിൽ ആയതിനാലാണ് ഹൈക്കോടതി വിചാരണ നീട്ടിവെച്ചത്.
നേരത്തെ വെള്ളിയാഴ്‌ച വരെ കേസിലെ വിചാരണ കേൾക്കുന്നത് നീട്ടിവെച്ചിരുന്നു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സർക്കാരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റണമെന്ന് നടി ആവശ്യപ്പെട്ടത്. കേസിൽ പ്രതിയായ നടൻ ദിലീപ് മകൾ വഴി പ്രധാന സാക്ഷിയായ മഞ്‌ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞത് രേഖപ്പെടുത്താൻ പോലും കോടതി തയാറായില്ല.
പ്രതിഭാഗം അഭിഭാഷകൻ അധിക്ഷേപകരമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ലെന്നും നടി പരാതിയിൽ പറയുന്നു. നിരവധി അഭിഭാഷകരുടെ മുന്നിലാണ് വിചാരണ നടന്നതെന്നും, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ലെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.
Read also: വീടിന്റെ നിർമാണം ക്രമപ്പെടുത്താനുള്ള ഷാജി എംഎൽഎയുടെ അപേക്ഷ തള്ളി