കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
അടുത്തയാഴ്‌ച ഹരജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവർ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ട് ഹാജരായില്ലെന്നും ഇത്തരത്തിൽ കാലതാമസം ഉണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്നുമാവും അറിയിക്കുക.
നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് വഴി തുടരന്വേഷണത്തിന്റെ സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഹരജികളുമായി വിചാരണ കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.
Most Read: ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി