കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. ‘പദ്‌മ സരോവരം’ വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ, വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വ്യക്‌തമാക്കുന്നത്.
വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്‌ഥലം പറയാൻ കാവ്യയോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസ സ്‌ഥലമോ സൗകര്യപ്രദമായ സ്‌ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സ്‌റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രൊജക്‌ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. ‘പദ്‌മ സരോവരം’ വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റിലാകാനും സാധ്യതയുണ്ട്.
കാവ്യ മാധവനെ സാക്ഷി എന്ന നിലയിലാണ് നിലവിൽ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. പുറത്തുവന്ന ശബ്‌ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്‌തത വരുത്താൻ കൂടിയാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.
അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിനെപ്പറ്റി അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വീട്ടില്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് പതിച്ചതുകൊണ്ടു മാത്രം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഇരുവര്‍ക്കും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
Most Read: ഡെൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ടിപിആറിലും ഉയർച്ച