തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്ന് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. അതിജീവിത അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
നടിയുടെ ഹരജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹരജി നൽകും. ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്.
ഈ മാസം 30ന് കുറ്റപത്രം നൽകാനായിരുന്നു നിർദ്ദേശം. കുറ്റപത്രം നൽകുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും.
അതേസമയം കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും ഹരജി പരിഗണിക്കുക. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ ഹരജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.
വരുന്ന തിങ്കളാഴ്‌ച അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണ കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.
Most Read: ആലപ്പുഴയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്