ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കുന്നത്. കേസില്‍ ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്‌താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ തുടരന്വേഷണം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേശിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത അപേക്ഷയില്‍ സംസ്‌ഥാന സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
കേസിലെ വിചാരണ നീട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത അപേക്ഷയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ ഹാജരാകും.
Most Read: യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി