ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ മൽസരിച്ചേക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാന്‍ ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി.
മുഖ്യമന്ത്രി സ്‌ഥാനാർഥി ഉൾപ്പടെയുള്ള വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അവർ പറഞ്ഞു. ഇന്നലെ കോൺഗ്രസിന്റെ യുവാക്കള്‍ക്കുള്ള പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണമാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ആരെയാണ് യുപി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത് എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ‘നിങ്ങള്‍ കോണ്‍ഗ്രസില്‍ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോ’ എന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രിയങ്കയുടെ മറുചോദ്യം. ഇതോടെ യുപിയില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്‌ഥാനാർഥിയാവുന്നു എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്‌തു.
ഇതിന് പിന്നാലെയാണ് പ്രസ്‌താവനയിൽ വ്യക്‌തത വരുത്തി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കുറിച്ച് തുടര്‍ച്ചായി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചതാണെന്നും അതിനെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഉരുളക്ക് ഉപ്പേരി പോലെ’ എന്നായിരുന്നു പ്രിയങ്ക ഇതിനെ വിശേഷിപ്പിച്ചത്.
Most Read: ‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി