കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹരജിയില്‍ നോട്ടീസ് അയക്കും. ജനുവരി ആറിന് ഹരജി വീണ്ടും പരിഗണിക്കും.
കേസില്‍ പുനര്‍ വിസ്‌താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരായാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്‌താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്‌താരം മാത്രമാണ് വിചാരണ കോടതി അനുവദിച്ചത്. രണ്ട് പേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മാത്രമായിരുന്നു കോടതി അനുമതി നല്‍കിയത്.
വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണ കോടതി നിരന്തരം അവഗണിക്കുക ആണെന്നാണ് പ്രോസിക്യൂഷന്റെ പരാതി. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.
Read Also: നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ