മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ് മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം തുടങ്ങിയ മാർഗങ്ങളിലൂടെ വരും ദിവസങ്ങളിൽ പ്രതിഷേധിക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.
സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിൽ പി ഉബൈദുല്ല എംഎൽഎ, വനിതാ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, വിധവാ സംഘം നേതാവ് കെഎം ഗിരിജ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി സമരക്കാരെ അഭിവാദ്യം ചെയ്‌തു. ഒഴിവുകളുണ്ടായിട്ടും മാനദണ്ഡപ്രകാരം മുഖ്യപട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി മലപ്പുറം ജില്ലയോട് അവഗണന കാണിക്കുകയാണെന്ന് ആരോപിക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് സമരം. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗാർഥികളെ സമരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലും വലുതാക്കിയിട്ടുണ്ട്.
Also Read: ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്തില്ലെന്ന് സർക്കാർ