തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത് നിന്ന് അദീല അബ്‌ദുള്ളയെ മാറ്റി. പകരം ചുമതല പത്തനംതിട്ട ജില്ലാ കളക്‌ടർ ആയിരുന്ന ദിവ്യ എസ് അയ്യർക്ക് കൈമാറി. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റിയത്. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് സർക്കാർ വിശദീകരണം.
നേരത്തെ, വകുപ്പ് മാറ്റത്തിനായി അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നായും വിവരമുണ്ട്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു ലത്തീൻ അതിരൂപതയുമായി ചർച്ചകൾ നടത്തിയിരുന്നത് അദീലയായിരുന്നു. ഉൽഘാടന ചടങ്ങിന് അതിരൂപതയെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും അവരായിരുന്നു. എന്നാൽ, ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ ആർച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
സംസ്‌ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണിയാണ് സർക്കാർ നടത്തിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്‌ടർമാർക്കാണ് മാറ്റം. ആലപ്പുഴ ജില്ലാ കളക്‌ടർ ആയിരുന്ന ഹരിത വി കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്‌ടർ ജോൺ വി സാമുവൽ ആലപ്പുഴ കളക്‌ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആയിരുന്ന എ ഷിബു പത്തനംതിട്ട കളക്‌ടറാകും.
മലപ്പുറം കളക്‌ടർ വിആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്‌ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന പിആർ വിനോദിനാണ് പകരം ചുമതല. കൊല്ലം കളക്‌ടർ ആയിരുന്ന അഫ്‌സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്‌ടർ ആയിരുന്ന ദേവി ദാസ് ആണ് പുതിയ കൊല്ലം കളക്‌ടർ. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുൺ കെ വിജയനെ കണ്ണൂർ കലക്‌ടറായും, ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫീസറായിട്ടുള്ള സ്‌നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കളക്‌ടറായും നിയമിച്ചിട്ടുണ്ട്.
Most Read| ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി