ടെൽ അവീവ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായുള്ള പ്രത്യേക വിമാനമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. മലയാളികളടക്കം 212 പേരാണ് ഇന്ത്യയിലെത്തിയത്. ഏഴ് മലയാളികളാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ടെൽ അവീവിൽ നിന്നും വിമാനം പുറപ്പെട്ടത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മലയാളി വിദ്യാർഥികളെ 8.20നുള്ള വിസ്‌താര വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയക്കും. 11.50ന് ഇവർ തിരുവനന്തപുരത്തെത്തും. മടങ്ങിയ മലയാളികളിൽ കൂടുതലും വിദ്യാർഥികളാണ്. ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ ഭീകരതകൾ ഒന്നുംതന്നെ കാര്യമായി നേരിട്ടില്ല എന്നാണ് മടങ്ങിയിയെത്തിയ മലയാളികളുടെ പ്രതികരണം.
ഡെൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡെൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്‌റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നത് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.
Most Read| പൊതു സ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ; പണി പിഴയായി വരും, ഒപ്പം ജയിലും