കോഴിക്കോട്: എഎം (ആംപ്ളിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്‌മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആകാശവാണി കോഴിക്കോടിന്റെ എഎം സ്‌റ്റേഷനും പൂട്ട് വീണേക്കും. എഎം സ്‌റ്റേഷനുകൾ കാലഹരണപ്പെട്ടതാണെന്നും പ്രവർത്തനച്ചെലവ് കൂടുതലാണെന്നുമാണ് പ്രസാർ ഭാരതിയുടെ ന്യായം. അതിനാൽ രാജ്യത്തെ നിരവധി ആകാശവാണി നിലയങ്ങൾ അടച്ചുപ്പൂട്ടാനുള്ള നീക്കം പ്രസാർ ഭാരതി ശക്‌തിപ്പെടുത്തുകയാണ്.
ട്രാൻസ്‌മിഷൻ വാൽവുകൾ കാലഹരണപ്പെട്ടതും ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടാനുള്ള കാരണങ്ങളിൽ ഒന്നാണ്. സ്വകാര്യ കൺസൾട്ടൻസിയുടെ ഉപദേശം മാനിച്ചാണ് കേന്ദ്രസർക്കാർ ജനപ്രിയ നിലയങ്ങൾ അടച്ചുപൂട്ടുന്നത്. എഫ്എം ബാൻഡുകൾ നിലനിർത്തും. റിലേ വാർത്തകളടക്കം എഎം ബാൻഡിലാണ് നിലവിൽ പ്രക്ഷേപണം ചെയ്യുന്നത്. തൃശൂർ നിലയത്തിനും കേന്ദ്രതീരുമാനം തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ശബരിമലയിൽ കൂടുതൽപ്പേർക്ക് പ്രവേശനം സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; കടകംപള്ളി
ആലപ്പുഴ നിലയത്തിന് പൂട്ടിടാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് ആലപ്പുഴ ആകാശവാണി നിലയം തുടർന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്.