കണ്ണൂർ: ഇരിട്ടി സ്വദേശികളായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്‌ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എബിൻ, ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബർ സെൽ ഓഫിസിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസറാണ് ഇവർക്കെതിരെ പരാതി നൽകിയത്.
ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്‌ടിക്കുന്ന വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
നേരത്തെ ആർടി ഓഫിസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ പോലീസ് കേസെടുത്തിരുന്നത്. ഈ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്ന വ്യവസ്‌ഥയോടെയാണ് കോടതി ജാമ്യം നൽകിയത്. ഇതിനിടയിൽ ഇവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്കെതിരെ വീണ്ടും കേസ് രജിസ്‌റ്റർ ചെയ്യുന്നതിനുള്ള പോലീസിന്റെ നീക്കം.
അതേസമയം ഇ ബുൾജെറ്റ് വ്ളോഗർമാരുടെ മുൻകാല വീഡിയോകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്ന് കണ്ണൂർ പോലീസ് നേരത്തെ അറിയിച്ചിരുന്നു.
Most Read: സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും