ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബിആർ ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിങ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് രാജ്‌നാഥ് സിങ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്രസർക്കാർ സേനാവിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ച് കര, വ്യോമസേനകൾ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ.
ജെഡിയു ഉൾപ്പടെയുള്ള സഖ്യകക്ഷികളും അഗ്‌നിപഥിനെതിരെ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തലാണ് ആർഎസ്‌എസിനുള്ളത്. പദ്ധതിക്കെതിരായ പ്രതിഷേധവും രാജ്യമെമ്പാടും തുടരുകയാണ്. അഗ്‌നിപഥ് സംഘർഷവുമായി ബന്ധപ്പെട്ട് ബിഹാറിൽ രണ്ട് സൈനിക പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്‌റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 718 പേരാണ് കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്‌റ്റിലായിരിക്കുന്നത്.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ