ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരുമെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രസ്‌താവന വിവാദമാകുകയും പ്രതിഷേധവുമായി പ്രതിപക്ഷവും കർഷക സംഘടനകളും രംഗത്ത് വരികയും ചെയ്‌ത സാഹചര്യത്തിലാണ് മന്ത്രി വിശദീകരിച്ചത്.
“ഞാൻ അങ്ങനെയല്ല പറഞ്ഞത്. ഞാൻ പറഞ്ഞത് സർക്കാർ നല്ല (കാർഷിക) നിയമങ്ങൾ ഉണ്ടാക്കി. ചില കാരണങ്ങളാൽ ഞങ്ങൾ അവ തിരിച്ചെടുത്തു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ തുടർന്നും പ്രവർത്തിക്കും,”- എന്നാണെന്ന് മന്ത്രി വിശദീകരിച്ചു.
”ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ചിലര്‍ക്ക് ഇഷ്‌ടപ്പെട്ടില്ല, സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇത് വലിയ പരിഷ്‌കാരമായിരുന്നു. എന്നാൽ സർക്കാരിന് നിരാശയില്ല. ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരും, കാരണം കർഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, നട്ടെല്ല് ശക്‌തിപ്പെടുത്തിയാൽ രാജ്യം കൂടുതൽ ശക്‌തമാകും,”- എന്നായിരുന്നു നേരത്തെ കൃഷിമന്ത്രി പറഞ്ഞത്.
പ്രസ്‌താവനയിൽ പ്രതിഷേധവുമായി കർഷക സംഘടനകളും കോൺഗ്രസും രംഗത്ത് വന്നു. കാര്‍ഷിക നിയമം തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമമെങ്കിൽ കര്‍ഷക സമരം ശക്‌തമാക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ പറഞ്ഞിരുന്നു. സമരം അവസാനിപ്പിച്ചതായി തങ്ങളോ കര്‍ഷകരോ എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എഐകെഎസ് നേതാവ് പി കൃഷ്‌ണപ്രസാദ് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത വ്യക്‌തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്‌താവന എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ