റായ്‌പൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്‌ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ശനിയാഴ്‌ച പറഞ്ഞു.
‘കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് പഞ്ചാബ് നിയമസഭയില്‍ ബില്ലുകള്‍ പാസാക്കിയത്. രാജസ്‌ഥാനിലെയും ഛത്തീസ്‌ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ബില്ലുകള്‍ കൊണ്ടുവരാന്‍ പോവുകയാണ്,’ ഭൂപേഷ് ബാഗല്‍ പറഞ്ഞു. കോര്‍പറേറ്റുകളുടെ ലാഭമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിന് സമാനമായ രീതിയില്‍ ബില്ലിനെ പ്രതിരോധിക്കുമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരായ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് രാജസ്‌ഥാനിലും സമാന മാതൃക പിന്തുടരുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.
സെപ്റ്റംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മഹാ പ്രക്ഷോഭമായി പടര്‍ന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.
Read more : പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും