തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനം എടുത്തതിന് ശേഷം തന്റെ നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ നശിപ്പിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ശ്രമമെന്നും കെവി തോമസ് ആരോപിച്ചു. ഇങ്ങനെയൊരു നേതൃത്വം കേരളത്തിൽ വേണോ എന്ന് ആലോചിക്കണം. തന്റെയും കെ സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാർട്ടിയിൽ സ്‌ഥാനമാനങ്ങൾ നേടിയത് ഞാൻ മാത്രമല്ല, സ്‌ഥാനം ലഭിച്ചിട്ടുണ്ടെങ്കിൽ പാർട്ടിക്കായി തിരിച്ചും ചെയ്‌തിട്ടുണ്ട്. തന്നെക്കാൾ പ്രായമുള്ളവർ ഉയർന്ന സ്‌ഥാനങ്ങളിൽ ഇപ്പോഴും ഉണ്ടെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗവും കെപിസിസി നിർവാഹക സമിതി യോഗവും ഇന്നും നാളെയുമായി ചേരാനിരിക്കെയാണ് കെവി തോമസിന്റെ പ്രതികരണം. ഇന്ന് ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലേക്ക് കെവി തോമസിനെ ക്ഷണിച്ചിട്ടില്ല. അച്ചടക്ക ലംഘനത്തിന്റെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരെ കർശന നടപടി എടുക്കണമെന്നാണ് കെപിസിസിയിലെ പൊതു നിലപാട്. വിഷയത്തിൽ ഐസിസിയുടെ കാരണം കാണിക്കൽ നോട്ടീസിന് കെവി തോമസ് മറുപടി നൽകിയ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തുനിൽക്കുകയാണ് കെപിസിസി നേതൃത്വം.
Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും