ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ രാജ്യ തലസ്‌ഥാനത്ത് ഉൾപ്പടെ ഓക്‌സിജൻ ക്ഷാമവും ആശുപത്രി കിടക്കകളുടെ ദൗർലഭ്യവും വർധിക്കുന്ന സാഹചര്യത്തിലാണ് രൺദീപ് ഗുലേറിയയുടെ നിർദേശം.
രാജ്യത്തിന് താങ്ങാവുന്നതിൽ അധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇത് തടയുന്നതിന് രണ്ടുതരം പ്രതിരോധ നടപടികളാണ് ആവിഷ്‌കരിക്കേണ്ടത്. ഒന്നാമതായി ആരോഗ്യ രംഗത്തെ അടിസ്‌ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഉയർത്തണം, ആശുപത്രി കിടക്കകൾ, രോഗീപരിചരണം, ഓക്‌സിജൻ ലഭ്യത എന്നിവ ഉറപ്പുവരുത്തണം.
ഇത് കൂടാതെ കോവിഡ് കേസുകൾ വർധിക്കുന്നതിനും വൈറസ് ബാധ പകരാൻ അവസരമുണ്ടാക്കുന്നതുമായ സാഹചര്യങ്ങൾ ഇല്ലാതാക്കണം. ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലും ഉയർന്നു നിൽക്കുന്ന മേഖലകൾ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്റ് സോണുകളായും ലോക്ക്ഡൗൺ മേഖലകളെയും തിരിക്കാൻ നടപടി സ്വീകരിക്കണം, ഗുലേറിയ പറഞ്ഞു.
Read also: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ എടുത്തവർക്കുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവം; ഇഎംഎ