ഹേഗ്: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ പാർശ്യഫലമായുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളുവെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്റർ ഇഎംഎ. അപകടസാധ്യതയേക്കാൾ വാക്‌സിന്റെ പ്രയോജനമാണ് കൂടുതലെന്നും ഏജൻസി വ്യക്‌തമാക്കി.
അസാധാരണ രക്‌തം കട്ടപിടിക്കൽ കണ്ടെത്തിയതോടെ കഴിഞ്ഞയാഴ്‌ചയാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ വിതരണം യുഎസിൽ നിർത്തിവെച്ചത്. ഇതിനെ തുടർന്ന് യൂറോപ്പിലും വാക്‌സിൻ വിതരണം തടസപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച യുഎസ് സർക്കാർ ഇത് സംബന്ധിച്ച പുതിയ തീരുമാനം അറിയിച്ചേക്കും. മറ്റു വാക്‌സിനുകളിൽ നിന്ന് വ്യത്യസ്‌തമായി ഒറ്റ ഡോസ് വാക്‌സിനാണ് ജോൺസൺ ആൻഡ് ജോൺസണിന്റേത്.
യൂറോപ്പിലെ മുതിർന്ന പൗരൻമാരിൽ 70 ശതമാനം ആളുകൾക്കും ഈ വേനൽകാലത്ത് കുത്തിവെപ്പ് നൽകാൻ ആവശ്യമായ ഡോസുകൾ ലഭ്യമാക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്‌ഥർ വാഗ്‌ദാനം ചെയ്‌തതായി ഇഎംഎ വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച ആളുകൾക്കിടയിൽ ഒറ്റപ്പെട്ട രക്‌തം കട്ടപിടിക്കൽ കേസുകൾ അവലോകനം ചെയ്‌ത ശേഷമാണ് ഇത് വളരെ അപൂർവമായി ഉണ്ടാകുന്ന പാർശ്വഫലമാണെന്ന് ഇഎംഎ അറിയിച്ചത്. അതേസമയം, അസാധാരണമായി രക്‌തം കട്ടപിടിക്കുന്നതിനെ കുറിച്ച് ഉൽപന്ന വിവരങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്ന് സുരക്ഷാ സമിതി ജോൺസൺ ആൻഡ് ജോൺസണോട് നിർദേശിച്ചിട്ടുണ്ട്.
Read also: ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 23 മരണം