ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇബന്‍ ഖാതിബ് ആശുപത്രിയിലെ ഐസിയുവിൽ ശനിയാഴ്‌ച അര്‍ധ രാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
30 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോർട് ചെയ്യുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്‌ഥയിലുള്ള രോഗികളാണ് ആശുപത്രിയിലുള്ളത്. ഇന്നു പുലര്‍ച്ചയോടെ തീ നിയന്ത്രണ വിധേയമായെന്ന് സിവില്‍ ഡിഫന്‍സ് വ്യക്‌തമാക്കി. സംഭവത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ കാദിമി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.
ഫെബ്രുവരി മാസത്തോടെ ഇറാഖില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,025,288 കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തു. 15,217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം ഇറാഖില്‍ വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചിരുന്നു.
Also Read: ‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്