ഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചു. സർക്കാർ ഓഫിസുകൾ അടുത്ത ഒരാഴ്‌ച വർക് ഫ്രം ഹോം വ്യവസ്‌ഥയിലാകും പ്രവർത്തിക്കുക. സ്വകാര്യ ഓഫിസുകളോട് ഒരാഴ്‌ച വർക്ക് ഫ്രം ഹോം നടപ്പാക്കാനും നിർദ്ദേശം. ഈ മാസം 17 വരെ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
വിഷപ്പുകയാണ് യഥാർഥത്തിൽ ഡെൽഹിയുടെ അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നത്. വായുനിലവാര സൂചിക 50ൽ താഴെ വേണ്ടിടത്ത് നിലവിൽ 471ന് മുകളിലാണ്.
രാജ്യതലസ്‌ഥാനത്തെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായാണ് വിമർശിച്ചത്. “സ്‌ഥിതിഗതികൾ എത്ര മോശമാണെന്ന് നിങ്ങൾ കാണുന്നില്ലേ? വീടുകളിൽ പോലും ഞങ്ങൾ മാസ്‌ക് ധരിക്കുകയാണ്,”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു. എന്നാൽ, കർഷകരുടെ മേൽ പഴി ചാരിക്കൊണ്ടാണ് ഇതിന് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം.
അതേസമയം കർഷകർക്ക് മേൽ എല്ലാകുറ്റവും ചുമത്തുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി കർഷകർ വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണമെന്നും തിരിച്ചടിച്ചു. നിലവിലെ അവസ്‌ഥയ്‌ക്ക് കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ടെന്നും മലിനീകരണം തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read: കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവം; കര്‍ശന നടപടി- വിഡി സതീശന്‍