ന്യൂഡെല്‍ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്.
വായുനിലവാര സൂചികയില്‍ ശരാശരി 374 പോയിന്റാണ് രേഖപ്പെടുത്തിയത് എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ ഇത് 302 ആയിരുന്നു.
ഡെല്‍ഹിയിലെ 10 സുപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഥിതി രൂക്ഷമാണ്. അലിപൂര്‍-447, ശാദിപൂര്‍-441, മുണ്ട്ക-419, വാസിര്‍പൂര്‍-432, ആനന്ദ് വിഹാര്‍-405, ബവാന-413, വിവേക് വിഹാര്‍-422, രോഹിണി-401, ജഹാംഗിര്‍പുരി-418, പത്പർഗഞ്ച്-405 എന്നിങ്ങനെയാണ് വായുനിലവാര സൂചികയില്‍ അടയാളപ്പെടുത്തിയത്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കൃഷി ഭൂമികളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും, വേഗത കുറഞ്ഞ കാറ്റുമാണ് ഡെല്‍ഹിയിലെ സ്‌ഥിതി രൂക്ഷമാക്കിയത്. അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി ഇത് തുടരുമെന്നാണ് സൂചന.
വായു നിലവാര സൂചിക:
അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്‌തുക്കള്‍ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു. 51 മുതല്‍ 100 വരെ തൃപ്‌തികരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു.
201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്‌ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്‌ഥയും സൂചിപ്പിക്കുന്നു.
Read Also: ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്‍ശം ഹൗഡി മോദിയുടെ ഫലം; കപില്‍ സിബല്‍