ന്യൂഡെല്‍ഹി: കർഷക സമരത്തിനിടെ അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്. സുഖ്ബീര്‍ ബാദല്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് ഡെല്‍ഹിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം ‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ നടത്താൻ കർഷകരോട് ആഹ്വാനം ചെയ്യുന്നതിനിടെയാണ് നടപടി.
നേരത്തേ പ്രതിഷേധക്കാര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡുകള്‍ സ്‌ഥാപിച്ചും റോഡുകളും രണ്ട് മെട്രോ സ്‌റ്റേഷനുകളും അടച്ചുമാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. ഡെല്‍ഹി പൊലീസിന്റെ ഈ നടപടിയെ ഹര്‍സിമ്രത് കൗര്‍ അപലപിച്ചിരുന്നു.
കഴിഞ്ഞ നവംബറിലാണ് ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകർ സമരം ആരംഭിച്ചത്. നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ അതിര്‍ത്തിയില്‍ വെച്ച് കര്‍ഷകരെ തടഞ്ഞതിനെ തുടർന്നാണ് രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഡെല്‍ഹി ചലോ മാർച്ച് അനിശ്‌ചിത കാലത്തേക്ക് നീണ്ടത്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷകര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.
Read also: അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി