തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി. പക്ഷേ, കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സിപിഎം. അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ ജയിലിൽ അടക്കമായിരുന്നു. അത് പക്ഷേ, ഇപ്പോഴത്തെ സർക്കാർ ചെയ്യില്ല. കൃത്യമായ നിലപാടുള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണയായി വിജയൻ എന്നും എംഎം മണി പറഞ്ഞു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ പിടിച്ച് ജയിലിലിടുന്ന ശീലം ഇടത് സർക്കാരിനില്ല. ആക്രമണത്തിൽ കോൺഗ്രസുകാരെ ന്യായമായും സംശയമുണ്ട്. കെപിസിസി പ്രസിഡണ്ട് തന്നെ പറഞ്ഞിട്ടുണ്ട് എകെജി സെന്റർ ആക്രമിക്കുമെന്ന്. പക്ഷേ ഊഹം വച്ച് പ്രതിയെ ഉണ്ടാക്കില്ല, അത് സിപിഎമ്മിന്റെ ശീലമല്ല. കെ സുധാകരൻ വന്ന ശേഷമാണ് നിയമം കയ്യിലെടുക്കുന്ന അവസ്‌ഥ ഉണ്ടായത്. നീതി ബോധമുള്ള കോൺഗ്രസുകാർക്ക് ഇത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചിട്ട് ഖേദം പ്രകടിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും കോൺഗ്രസ് നേതാക്കൾ കാണിച്ചില്ല.
ഇതിനിടെ പോയിന്റ് ഓഫ് ഓഡറുമായി പ്രതിപക്ഷം രംഗത്തെത്തി. കെപിസിസി അധ്യക്ഷനെ കുറിച്ച് പറഞ്ഞ അടിസ്‌ഥാന രഹിത ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരിന്നു സ്‌പീക്കറുടെ മറുപടി.
Most Read: ‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ