ദുബായ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വിസാ സംവിധാനം ആസൂത്രണം ചെയ്യുന്നു. യുഎഇയും സൗദി അറേബ്യയും ഉൾപ്പടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനമാണ് നടപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള സന്ദർശകർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയിൽ വരുന്ന മറ്റു രാജ്യങ്ങൾ.
അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്‌പിറ്റാലിറ്റി ഉച്ചകോടിയിലാണ് യുഎഇ സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൂഖ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരൻമാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താം. രണ്ടോ അതിലധികമോ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കും പദ്ധതി ഏറെ ഗുണം ചെയ്യും.
വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദർശനത്തിൽ കണ്ടു മടങ്ങാൻ കഴിയുമെന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. മേഖലയ്‌ക്കുള്ളിലെ യാത്ര ലളിതമാക്കുകയും വിനോദസഞ്ചാരം വർധിപ്പിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’