ശ്രീനഗർ: ജമ്മു കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ ഗുപ്‍കർ സഖ്യം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നത മുതലെടുക്കാൻ ആയിരിക്കും കേന്ദ്ര സർക്കാരിന്റെ ശ്രമം.
ജമ്മു കശ്‌മീർ കേന്ദ്രഭരണ പ്രദേശമായതിനു ശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിൻമേൽ ഒരു സർവകക്ഷിയോഗം നടക്കുന്നത്. ജമ്മു കശ്‌മീരിലെ നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. കശ്‌മീരിന് സംസ്‌ഥാന പദവി തിരികെ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ ചർച്ച ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ജമ്മു കശ്‌മീരിൽ മണ്ഡല പുനഃക്രമീകരണം നടത്തേണ്ടതുണ്ട്. ഇക്കാര്യവും ഇന്നത്തെ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
യോഗത്തിന് എത്തുന്ന ഗുപ്‌കർ സഖ്യത്തിന്റെ പ്രധാന ആവശ്യം ജമ്മു കശ്‌മീരിന് പ്രത്യേക പദവി പുനഃസ്‌ഥാപിക്കണം എന്നത് തന്നെയായിരിക്കും. സർവകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും പ്രത്യേക പദവി പുനഃസ്‌ഥാപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന യൂസഫ് തരിഗാമി പറഞ്ഞു.
Read Also: ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം